Posts

Showing posts from April, 2022

papa

മറയില്ലയീ മുഖം മനമെന്നിലുളളിലീ ജന്മം തന്നൊരു താതനുടെ, ധൈര്യം പകരുമാരൂപം മായില്ല എൻ ശ്വാസം നിലക്കുവോളം. ഇനിയൊരു ജന്മമുണ്ടായിരുന്നെങ്കിൽ ജനിക്കണം തൻ മകനായി തന്നെ.

മുരളീരവം

ദൂരെ നിന്നെങ്ങോ കേട്ടൊരു നാദം. കർണ്ണമനോഹര വേണുഗാനം. പാടെ മറന്നു ഞാൻ ലയിച്ചു ചേർന്നു. വേദനയെല്ലാം ഞാൻ മറന്നു നിന്നു. പീലിത്തിരുമുടി കാണുവാറായ്. ഉണ്ണിക്കൈ മീട്ടുന്ന കോലക്കുഴൽ. നൃത്തംചവിട്ടുന്ന പാദങ്ങളും. കുസൃതി കാണും നയനങ്ങളും. കാർമുകിൽ വർണ്ണന്റെ രൂപമെന്നിൽ. നാദം ജനിപ്പിച്ചു, പ്രേമം ജനിപ്പിച്ചു. കാലങ്ങളായെന്നിലൊളിച്ചിരുന്ന- കാരുണ്യമെല്ലാം തെളിഞ്ഞു വന്നു . ആധികൾ മാറ്റും കദനങ്ങൾ മാറ്റുമീ കാരുണ്യ നാഥന്റെ മുരളീ രവം.

ജീവന്റെ വില

Image
 കോശി ജോൺസൺ വൈദ്യൻ (ഷാ) # ജീവന്റെ വില # കവിത അന്നും ഒഴുകി നിണമൊരു പുഴയായ്. ഇന്നും ഒഴുകുന്നു നിണമൊരു പുഴയായ്. അന്ന് നിണമൊരു വിലയായിരുന്നു. പാപിയാം മനുജന്റെ പാപത്തിൻ മറുവില. ജീവൻ നൽകിയവനുടെ ജീവന്റെ വില. ഇന്നതൊഴുക്കുന്നതാർക്കു വേണ്ടി? നഷ്ടപ്പെടുന്നവർ ആരു തന്നെ? ഇന്നിവർ ചെയ്യുന്ന തെന്തെന്നറിയാത്ത കൂട്ടരോ? ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്ന സ്വന്ത ബന്ധങ്ങളോ? അന്നും ഒഴുക്കിയത് നാമായിരുന്നു. ആർത്തു വിളിച്ചത് നാമായിരുന്നു. അന്ന് ക്രൂശിക്ക ക്രൂശിക്ക എന്നായിരുന്നു.. ഇന്നത് കൊടി നിറം നോക്കി വിളിക്കുന്നു. കാണുന്നില്ല ആരും കൊടിയുടെ പിന്നിലെ മനുജനെ. ഈശ്വരൻ തന്നുടെ തൽസൃഷ്ടിയെ. വീണ്ടും ക്രൂശിക്കയല്ലേ നമ്മൾ ഈശ്വരനെ... വിലയറിയാത്തൊരു ഈശ്വരനെ..

അപേക്ഷ

Image
കാലിടറുന്നൊരു കർഷകന്റെ കണ്ണിൽ പൊടിയുന്ന കണ്ണീരിൻ വില കാണാതെ പോകല്ലെ കാലമെ നീ. വെള്ളിവരയിൽ മായാതെ പോകണേയീപേക്ഷ. കാലം തെറ്റി പെയ്യുന്ന മഴയിൽ കുതിർന്നു പോകല്ലേയീപേക്ഷ. ആരുടെ ചെയ്തികൾ തീർത്തൊരാ കാലത്തിൻ കലികാല ഭാവനകൾ. ആടിത്തിമിർക്കുന്നതെല്ലാം തകർക്കുന്നു. മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ. എങ്ങുമെത്താത്തോരുടുമുണ്ട് മുറുക്കിയുടുക്കുന്ന മണ്ണിൻ മണമുള്ള കർഷകൻ ഞാൻ. ആർത്തിയായ് വാ പിളർക്കുന്നു ചിലർ.  ഇറ്റിറ്റു വീഴുന്ന ജീവരക്തത്തിനായ്.. എല്ലാം ശരിയാകുമെന്നു വിചാരിച്ച് കാലങ്ങളെണ്ണുന്ന ഞങ്ങൾ ചിലർ. വോട്ടു ബാങ്കല്ലാത്ത ഞങ്ങൾ ചിലർ. കെട്ടുമുറുകുമ്പോൾ അഭിമാന മുലയുമ്പോൾ. നോക്കുവാനാകില്ലാ കണ്ണീരുണങ്ങാത്ത പിഞ്ചു പൈതങ്ങളെ. കാന്ത തൻ വിശ്വാസം നഷ്ടപ്പെടുത്തുവാനാകില്ലായീ കാന്തന്.. ഇനിയും കുരുക്കുകൾ മുറുക്കാതിരിക്കാൻ കാരുണ്യമേകണേ കാവലായുള്ള അധികൃതരേ....